Friday, October 27, 2006

വിരഹം
എന്‍കണ്ണിനേറ്റമാനന്ദമാം നിന്‍ മുഖദര്‍ശ്ശനം
എനിക്കന്യമായി വര്‍ഷമേറെക്കഴിഞ്ഞുപോം
നോക്കുന്നിടമെല്ലാം കാണ്മാന്‍ കൊതിച്ചിരുന്നെന്‍
സ്വപ്നങ്ങള്‍പോലും നിന്നെത്തേടുന്നതറിഞ്ഞീടുക.

നിന്‍ ചിരി നിറഞ്ഞിരുന്നതെന്‍ മനസ്സിലായിരുന്നു
ഇന്നതിനു തുല്യമായ് ഒരു ശബ്ദവും കേള്‍പ്പുവതില്ല
രസിച്ചിരുന്നതേറ്റം നിന്‍ ചിണുങ്ങലായിരുന്നു
അവയില്ലാതെയിന്നെന്‍ ലോകം വരണ്ടതുപോലാകുന്നു.

നിന്‍ കൂടെ നടന്നൊരാ നിമിഷങ്ങള്‍പോല്‍ ഒന്നും
പിന്നീടൊരിക്കലും ആസ്വാദ്യകരമായി തീര്‍ന്നതില്ല
അന്നെന്‍ ഹൃദയത്തോടുചേര്‍ന്നുനിന്നീടും നിന്‍ മൌനം
ഇന്നെന്നെ ദഹിപ്പിക്കുമതുപോല്‍‍ തോന്നീടുന്നു.

നീ ജീവിച്ചിരുന്നതെന്‍ ഹൃത്തിലായിരുന്നു,
ഇന്നു നീ വസിക്കുന്നതെന്‍ ഓര്‍മ്മകളിലും
നീയില്ലാതൊരീ ജീവിതതമതികഠിനം-ഞാന്‍
എന്നോര്‍മ്മകളില്‍ ജീവിക്കുവാന്‍ കൊതിച്ചീടുന്നു.

*സമര്‍പ്പണം: ഇന്ന് പിറന്നാളാഘോഷിക്കുന്ന എന്റെ സഹമുറിയനും അവന്റെ പഴയ കൂട്ടുകാരിക്കും

Posted by Sreejith K. @ 12:03 AM   14 comments




Monday, October 16, 2006

കാണാമറയത്തെ നായികയും, പുന:സമാഗമവും
നൊമ്പരങ്ങള്‍ ബാക്കിയാക്കി ദൂരേ മറഞ്ഞുപോയ എന്റെ കൂട്ടുകാരി മിനിയെ വീണ്ടും കണ്ടുമുട്ടുവാന്‍ സാധിച്ച സന്തോഷം ഒന്നറിയിക്കുവാന്‍ തോന്നുന്നു.

"കാണാമറയത്തെ പ്രണയ" കഥയിലെ മിനിയെ വര്‍ഷങ്ങള്‍ക്കിപ്പുറം അറിയാനൊത്തു. ഒരു പക്ഷെ, വിരഹദു:ഖവും കുറ്റബോധവും പശ്ചാത്താപവും നിറഞ്ഞ ഒരു കാത്തിരിപ്പിന്റെ വ്യഥ നിങ്ങളുമായി പങ്കിട്ടപ്പോള്‍ ചിലരുടേയെങ്കിലും പ്രാര്‍ത്ഥനയാലാണോ എന്നറിയില്ല, ഒരു പുന:സമാഗമം സാധ്യമായി.

തികച്ചും യാദൃശ്ചികമായിട്ട്‌, പ്രണയാനുഭവം മനോരമയില്‍ പ്രസിദ്ധീകരിച്ചിട്ട്‌ അല്‍പനാളുകള്‍ക്ക്‌ ശേഷം...

ഒരു സായാഹ്നത്തില്‍ വിരസത വന്നപ്പോള്‍ ഇന്റര്‍നെറ്റിലൊന്ന് കയറി. മൂന്ന് വര്‍ഷങ്ങള്‍ക്ക്‌ മുന്‍പാണ്‌. ബൂലോഗമൊന്നും അപ്പോള്‍ ഉടലെടുത്തിട്ടില്ല. അതിനാല്‍ ഏകാശ്രയമായ യാഹൂ ചാറ്റ്‌ മുറിയില്‍ ഒരു അപരനാമത്തിന്റെ മറയില്‍ ചുമ്മാ ഒന്നു കറങ്ങി. (ഇത്തരം അത്യാധുനിക ടെക്‍നോളജി വികസിപ്പിച്ചെടുത്ത ബില്‍ഗേറ്റ്‌സ്‌ പ്രഭുക്കള്‍ക്കെന്റെ ഒരായിരം പൂച്ചെണ്ടുകള്‍!)

ആ കുശലചര്‍ച്ചാ മുറിയില്‍ 'മിനി...' എന്നാരംഭിക്കുന്ന ഒരു യൂസര്‍ നാമത്തിലെന്റെ കണ്ണുടക്കി. വെറുതെയൊരു രസത്തിന്‌ ഒരു സ്വകാര്യ സന്ദേശം എയ്‌തുവിട്ടു. അതിങ്ങനെ തുടര്‍ന്നു:

"ഹായ്‌, തിരുവനന്തപുരമാണോ സ്ഥലം?"

അല്‍പം കഴിഞ്ഞ്‌ മറുപടിയെത്തി: "അതേ"

"ടാന്‍ഡം കോളേജില്‍ പഠിച്ചിരുന്നുവോ?"

കണ്ണിമക്കാതെ നോക്കിയിരിക്കെ വന്നു വീണ്ടും മറുപടി: "അതേലോ, നിങ്ങളാരാണ്‌? എന്നെ അറിയുന്നതുപോലെ!"

എന്റെ ഹൃദയമിടിപ്പ്‌ ഏറിവന്നു. ഞാനുദ്ദേശിക്കുന്ന മിനിയാവുമോ എന്നറിയാന്‍ വീണ്ടും ഏതാനും ചോദ്യങ്ങള്‍ കൂടി വിട്ടു. എന്റെ ശരിയായ പേരെന്തെന്നറിയാന്‍ അവള്‍ വാശിപിടിക്കുന്നതായി തോന്നി. ഞാന്‍ മെസ്സേജ്‌ വിട്ടു.

"എട്ട്‌ കൊല്ലങ്ങള്‍ക്ക്‌ മുന്‍പ്‌ മിനി എന്ന ഒരു സുഹൃത്തിനെ എനിക്ക്‌ നഷ്‌ടമായി. അവളാണോ ഇതെന്ന് വൃഥാ ഒരു മോഹം."

"അതേയോ. ശരി. നിങ്ങള്‍ക്ക്‌ ആളുമാറിയിരിക്കാം."

"ബുദ്ധിമുട്ടില്ലെങ്കില്‍ ഇയാളുടെ സുഹൃത്തുക്കളുടെ പേര്‍ ഒന്നുപറയാവോ? എനിക്കറിയാവുന്നവരുണ്ടോ എന്നറിയാനാണ്‌."

അവളുടെ കൂട്ടുകാരുടെ പേരുകള്‍ ഓരോന്നായി മോണിറ്ററില്‍ തെളിഞ്ഞുകൊണ്ടിരുന്നു. എന്റെ കണ്ണുകള്‍ ആഹ്ലാദവും അത്‌ഭുതവും കലര്‍ന്ന് വികസിച്ചു! സന്തോഷത്തിന്റെ പെരുമഴ പെയ്‌തുതുടങ്ങി. ഹൃദയം പെരുമ്പറ കൊട്ടി. അവളുടെ കൂട്ടുകാരെല്ലാം എനിക്കും വളരെ സുപരിചിതം! കൂട്ടത്തിലതാ തെളിയുന്നു എന്റെ,, എന്റെ സ്വന്തം പേര്‍!

ഞാന്‍ തേങ്ങി. ഒരു വല്ലാത്ത വികാരവിക്ഷോഭത്തിലകപ്പെട്ട ഞാന്‍ കണ്ണടച്ചു ദൈവത്തെ പ്രകീര്‍ത്തിച്ചു. എന്റെ വിരലുകള്‍ കീബോര്‍ഡിലൂടെ നൃത്തം ചെയ്‌തു. അകമ്പടിയായി ടൈപ്പ്‌ ചെയ്യുന്ന സ്വരം മാത്രം മൂകതയെ മുറിച്ചു.

"മിനീ... നീയെവിടെയാണ്‌? എന്നെ മറന്നിട്ടില്ലാലേ!
അതേ.. ഇത്‌ ഞാന്‍ തന്നെ, അവസാനം മിനി എഴുതിയ കൂട്ടുകാരന്റെ പേര്‌ ഇല്ലേ, അതെന്റേതാണ്‌!"

"ഭഗവാനേ! എനിക്ക്‌ വിശ്വസിക്കുവാനാവുന്നില്ല. നീയെവിടെയാണ്‌? എങ്ങിനേയാണിപ്പോള്‍ എന്നെ തിരിച്ചറിഞ്ഞത്‌?"

എല്ലാം ഭഗവാന്റെ ഓരോരോ ലീലാവിലാസങ്ങള്‍!

ഇരുവരും വിശേഷങ്ങള്‍ കൈമാറിയങ്ങനെ കഴിഞ്ഞു. അവള്‍ക്കിനിയും നേരിയ സംശയമുണ്ട്‌, വല്ല അപരനുമാവുമോ എന്നൊക്കെ. ഞാന്‍ പണ്ട്‌ അവളോട്‌ കാണിച്ച അതിക്രമത്തിന്‌ ഇപ്പോള്‍ മാപ്പ്‌ പറഞ്ഞു. ആ പാപത്തിന്റെ തീച്ചൂളയില്‍ വെന്തുരുകികൊണ്ടിരുന്ന എന്നോട്‌ മിനി ക്ഷമിച്ചിരിക്കുന്നു! അവള്‍ അന്നേ പൊറുത്തിട്ടുണ്ടായിരുന്നുവത്രേ!

എന്റെ കമ്പ്യൂട്ടറില്‍ സൂക്ഷിച്ചിരുന്ന പഴയ ക്ലാസ്‌മേറ്റ്‌സിന്റെ ഫോട്ടോ എനിക്കോര്‍മ്മ വന്നു. അതില്‍ മിനിയുടെ അരികിലാണ്‌ ഞാന്‍ നില്‍ക്കുന്നത്‌. ഉടനെ അതവള്‍ക്ക്‌ ഫോര്‍വേഡ്‌ ചെയ്‌തു. അതേ പടം ഇന്നും അവള്‍ സ്വകാര്യ ആല്‍ബത്തില്‍ സൂക്ഷിക്കുന്നുവെന്നറിഞ്ഞപ്പോള്‍ സന്തോഷിച്ചു.

ഓര്‍മ്മയില്ലേ, പഠിക്കുമ്പോള്‍ ഒരാലോചന വന്നതും ഞാന്‍ അത്‌ സ്വീകരിക്കാന്‍ പറഞ്ഞ്‌ ഞങ്ങള്‍ തെറ്റിപിരിഞ്ഞതുമൊക്കെ? എന്റെ ഉപദേശം കേട്ട്‌ മിനി അയാളുടെ ഭാര്യയായി. സുഖമായി ജീവിക്കുന്നു. രണ്ടു പിള്ളേരുടെ അമ്മയായിട്ട്‌ യൂറോപ്പിലെ പ്രസിദ്ധമായ ഒരിടത്ത്‌ സന്തോഷജീവിതം നയിക്കുന്നു. തീര്‍ച്ചയായും മനസ്സിലെങ്കിലും മിനിയെന്നോട്‌ കൃതാര്‍ത്ഥത പറഞ്ഞിട്ടുണ്ടാവും, ഒരിക്കലെങ്കിലും.

ഞങ്ങളുടെ പ്രണയാനുഭവം മനോരമത്താളുകളില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത അവളെ അറിയിച്ചു. അത്‌ഭുതത്തോടെ അവള്‍ അതൊന്ന് വായിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. സ്‌കാന്‍ ചെയ്തുവെച്ച അതിന്റെ പകര്‍പ്പ്‌ മടിയോടെ ഞാന്‍ അവള്‍ക്കയച്ചു. അക്ഷമനായി കാത്ത്രിക്കെ നിമിഷങ്ങള്‍ക്കൊടുവില്‍ മിനിയുടെ മറുപടി മോണിറ്ററില്‍ മിന്നി. കഥ വായിച്ച്‌ അവള്‍ സങ്കടത്തിലാണ്‌. അവള്‍ കാരണം ഞാന്‍ ഇത്രമാത്രം വിഷമം നേരിട്ടതില്‍ എങ്ങനെ ക്ഷമാപണം ചെയ്യേണ്ടുവെന്നറിയാതെ വിതുമ്പുന്നതായി എനിക്ക്‌ അനുഭവപ്പെട്ടു.

മണിക്കൂറുകള്‍ കൊഴിഞ്ഞുപോകവേ അവള്‍ക്കും കുടുംബത്തിനും നന്മ നേര്‍ന്നുകൊണ്ട്‌ ഞാന്‍ ഇന്റര്‍നെറ്റിന്റെ മായികവലയുടെ വെളിയിലേക്ക്‌ മനസ്സില്ലാമനസ്സോടെ യാഥാര്‍ഥ്യലോകത്തെത്തി. ഇനിയെന്നും ഒരുത്തമ സുഹൃത്ത്‌ മാത്രമായി സൗഹൃദം തുടരുമെന്ന് ആശിച്ചുകൊണ്ട്‌... അവളുടെ സന്തുഷ്‌ടമായ കുടുംബജീവിതത്തിന്‌ നല്ലത്‌ മാത്രം വരട്ടെയെന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട്‌...

Posted by ഏറനാടന്‍ @ 5:08 AM   11 comments




Saturday, October 14, 2006

കാണാമറയത്തെ പ്രണയം - അദ്ധ്യായം ഒന്ന്.
നൊമ്പരമുണര്‍ത്തുന്ന ഏതാനും ഓര്‍മ്മകള്‍മാത്രം എന്നും താലോലിച്ചു നടക്കുവാന്‍ ബാക്കിയാക്കി അകലങ്ങളിലെവിടേയോ മറഞ്ഞുപോയ മിനി എന്ന സുന്ദരിക്കുട്ടിയുടെ വ്യത്യസ്‌തമായ ഒരു പ്രണയാനുഭവം ഇവിടെ ഒന്നു കുറിച്ചോട്ടെ..

ഞാന്‍പോലും അറിയാതെ എന്നെ സ്‌നേഹിച്ചുതുടങ്ങിയ മിനി, ഞാന്‍ കാരണം കൊണ്ടുതന്നെ ദൂരത്തേക്ക്‌ പറന്നകന്നുപോയ ഒരു മാടപ്രാവിന്റെ പരിശുദ്ധിയുള്ള അവള്‍ എവിടെയാണെന്നോ ആരുടെകൂടെ ജീവിക്കുന്നുവെന്നോ ഒന്നും എനിക്കറിയില്ല. മിനിയെ ആദ്യം കാണുന്നതും പരിചയപ്പെട്ടതും, കുറച്ചു നാളുകള്‍ക്കുശേഷം ഒരു ചെറുപൊട്ടുപോലെ കാണാമറയത്തേക്ക്‌ അകന്നകന്ന് പോയതും ഞാനിപ്പോഴും ഓര്‍ത്തുപോവുന്നു.

ഡിഗ്രി പഠനം കഴിഞ്ഞ്‌ ഞാന്‍ ഒരു ഏറനാടന്‍ ഗ്രാമത്തില്‍നിന്നും തലസ്ഥാനനഗരിയിലെ ഒരിടത്ത്‌ ഉപരിപഠനത്തിനെത്തി. ആദ്യദിനത്തില്‍ ക്ലാസ്സിലെ സഹപാഠികളെ പരിചയപ്പെടുന്നതിനിടയില്‍ എന്നെതന്നെ നോക്കികൊണ്ടിരിക്കുന്ന മിനി എന്ന സുന്ദരിയെ ഞാന്‍ ശ്രദ്ധിച്ചു. ഏതാനും ദിനങ്ങള്‍ കഴിഞ്ഞ്‌ എന്നോടുള്ള അവളുടെ അടുപ്പം മറ്റുള്ളവര്‍ പറയാന്‍ തുടങ്ങിയപ്പോള്‍ ഞാനും അത്‌ ഗൗരവമായി കാണാന്‍ തുടങ്ങി.

ക്ലാസ്സില്‍ എന്റെ അരികിലുള്ള സീറ്റില്‍ മിനി വന്നിരിക്കുമായിരുന്നു. വെറുതെ സംസാരിക്കുന്നതിനായിട്ട്‌ അവള്‍ ഓരോരോ സംശയങ്ങള്‍ എപ്പോഴും ചോദിക്കും. ഞാനാണെങ്കില്‍ പ്രണയിച്ച്‌ പരിചയമില്ലാത്ത ഒരു ഏറനാടനും. എന്നിലെ ഗ്രാമീണത പലപ്പോഴും കാര്യങ്ങള്‍ എവിടെയുമെത്താതെ നീക്കി. മിനിയുടെ എന്നോടുള്ള സാമീപ്യം മറ്റുചില പിള്ളേര്‍ക്ക്‌ അത്ര രസിച്ചിരുന്നില്ല. അല്ലേലും അവരുടെ സിറ്റിയില്‍ വന്ന് അവര്‍ "നോക്കിനില്‍ക്കെ അവിടത്തുകാരി സുന്ദരിയെ പ്രണയിച്ച്‌ 'ഡ്യുയറ്റും' പാടി നടക്കാന്‍, ശ്ശെടാ ഇവനാരടേയ്‌?" എന്ന രീതിയിലാണ്‌ അവന്‍മാര്‍!

ഒരു ദിവസം, ക്ലാസ്സ്‌ തുടങ്ങുന്നതിനു മുന്‍പ്‌ പതിവുപോലെ മിനിയുടെ അരികെയിരിക്കുമ്പോള്‍ എന്നോടുള്ള ഇഷ്‌ടത്തിന്റെ കാരണം അവള്‍ വെളിപ്പെടുത്തി. മിനിയുടെ മുടിയിലെ ഷാംപൂമണം ആസ്വദിച്ചങ്ങനെ ഇരിക്കുമ്പോള്‍ അവള്‍ ഒരു പൂര്‍വകാല സംഭവം പറഞ്ഞു.

അവള്‍ക്കൊരു മുറച്ചെറുക്കനുണ്ടായിരുന്നു. എന്റെ തനിപ്പകര്‍പ്പായിരുന്നുവത്രേ അവനും! കുട്ടിക്കാലം മുതല്‍ അവര്‍ കളിക്കൂട്ടുകാരായിരുന്നുവെന്നുമൊക്കെ പറയവേ ആ നേത്രങ്ങള്‍ ഈറനണിയുന്നത്‌ ഞാന്‍ കണ്ടു. ഏതാനും വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ ഒരു ബൈക്കപകടത്തില്‍ അവന്‍ മരിച്ചു. എനിക്ക്‌ വല്ലാതെ സങ്കടം വന്നു. മിനി തുടര്‍ന്നു. എന്നെ കാണുമ്പോഴും ചാരെ വന്നിരിക്കുമ്പോഴുമെല്ലാം നഷ്‌ടപ്പെട്ട കളിക്കൂട്ടുകാരനെ തിരിച്ചുകിട്ടിയതുപോലെയൊരു തോന്നല്‍!

കണ്ണീര്‍ തൂകികൊണ്ടവള്‍ എന്റെ കരം ഗ്രഹിച്ചു. ഞാനെന്തു പറയണം? ആ, എന്നിലൂടെ മരിച്ചുപോയ മുറച്ചെറുക്കന്റെ സാമീപ്യം മിനി അറിയുന്നുവെങ്കില്‍ സമാധാനമായേക്കമെന്ന് ഞാന്‍ വിചാരിച്ചു. പിന്നീടങ്ങോട്ട്‌ അവളോട്‌ സംസാരിക്കാനും നേരമുള്ളപ്പോഴെല്ലാം ഒരുമിക്കുവാനെല്ലാം ഞാന്‍ ശ്രമിച്ചു. ഞാനറിയാതെ എന്റെ മനസ്സില്‍ അവള്‍ താമസമാരംഭിക്കുന്നുവോ!

ഒരു നാള്‍ മിനിയെ കണ്ടില്ല. അന്നെനിക്ക്‌ വിരസത തോന്നി. സുഖമില്ലായെന്നറിയിച്ച്‌ ക്ലാസ്സ്‌ വിട്ട്‌ ഞാന്‍ തിരികെ മുറിയില്‍ വന്ന് കിടന്നു. അവളുടെ ഫോണ്‍നമ്പറിതുവരെ ഞാന്‍ ചോദിച്ചിട്ടില്ല. അതിനാല്‍ വിളിച്ചറിയാനും പറ്റുന്നില്ല. പിറ്റേന്ന് പതിവിലും നേരത്തെ കിഴക്കേകോട്ടയില്‍നിന്നും ശാസ്‌തമംഗലം ഡബിള്‍ഡെക്കര്‍ ബസ്സില്‍ പുറപ്പെട്ടു. വൈകുന്നേരങ്ങളില്‍ മിനിയും ഞാനും ഇതേ ബസ്സിലെ മുകളിലെ സ്ഥിരം സീറ്റിലിരുന്നാണ്‌ വരാറുള്ളത്‌. അതിലിപ്പോളിരിക്കുന്നത്‌ ഒരു അണ്ണാച്ചി. ഞാന്‍ സീറ്റ്‌ മാറി ഇരുന്നു.

ക്ലാസ്സില്‍ മാറിയിരുന്ന് കരയുന്ന മിനിയെ ഞാന്‍ കണ്ടു. കൂട്ടുകാരി ബ്ലെസ്സിയും നിഷയും എന്നെ കണ്ട്‌ എഴുന്നേറ്റുപോയി. അവളെ സാന്ത്വനിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചെങ്കിലും അവള്‍ വിതുമ്പിയങ്ങനെ ഇരുന്നു. തലേ ദിവസം വരാഞ്ഞതിന്റെ കാരണം ഒരുവിധം അവള്‍ പറഞ്ഞു. വീട്ടുകാര്‍ അവളുടെ വിവാഹാലോചന തുടങ്ങിയത്രേ! യൂറോപ്പിലെവിടെയോ ഉന്നതോദ്യോഗമുള്ള ഒരുത്തന്‍ പെണ്ണുകാണല്‍ കഴിഞ്ഞ്‌ ഇഷ്‌ടം വീട്ടുകാരെ അറിയിച്ചുവത്രേ. പരുക്കന്‍പ്രകൃതക്കാരനും മിനിയേക്കാള്‍ പത്തുവയസ്സ്‌ പ്രായക്കൂടുതലുള്ള ഒരാളാണെന്നും അറിഞ്ഞപ്പോള്‍ എനിക്ക്‌ എന്താണ്‌ എങ്ങനെയാണ്‌ അവളെ സാന്ത്വനിപ്പിക്കേണ്ടതെന്നറിഞ്ഞില്ല. അവള്‍ക്കീ ബന്ധം തീരെയിഷ്‌ടമായിട്ടില്ല.

ഞാന്‍ തലതാഴ്‌ത്തിയിരിക്കവേ മിനി എന്റെ കൈകള്‍ പിടിച്ചൊരു കരച്ചില്‍, പിന്നെ വന്ന ചോദ്യം എന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. ഞാന്‍ അവളെ വിവാഹം ചെയ്യാമോ, എവിടെയാണേലും ഏത്‌ കഷ്‌ടപ്പാടിലായാലും ഒന്നിച്ചുണ്ടാവാമെന്നുമൊക്കെ അവള്‍ പുലമ്പികൊണ്ടിരുന്നു. ജീവിതത്തിലാദ്യമായി ഒരു യുവതിയുടെ നിസ്സഹായാവസ്ഥ എന്നെ വട്ടം കറക്കി. ഇത്രയൊന്നും ഒരിക്കലും പ്രതീക്ഷിച്ചതല്ല. വീട്ടിലെ അന്നത്തെ ചില പ്രശ്‌നങ്ങളും മറ്റുമോര്‍ത്തുപോയ ഞാന്‍ എന്റെ പ്രാണേശ്വരിയുടെ ചോദ്യത്തിന്‌ രണ്ടാമതൊന്ന് ആലോചിക്കാതെ മറുപടി കൊടുത്തു:

"മിനീ, എന്നേക്കാളും എന്തിനും യോഗ്യനായ ഒരാളായിരിക്കും നിന്റെ ജീവിതപങ്കാളിയാവുന്നത്‌. എനിക്കൊരിക്കലും പ്രാരാബ്‌ദമേറിയ എന്റെ ജീവിതത്തിലേക്ക്‌ നിന്നെ കൊണ്ടുവരാനാവില്ല. ഇപ്പോള്‍ വന്ന ആലോചന നീ സമ്മതിക്കുക. All the Best!"

ഒട്ടും പ്രതീക്ഷിക്കാത്ത എന്റെ മറുപടി കേട്ട്‌ മിനിയുടെ ഭാവം മാറി. അവള്‍ എന്റെ കൈ തട്ടിമാറ്റി ചാടിയെഴുന്നേറ്റു. ദു:ഖം ദേഷ്യമായി തീര്‍ന്നു. എന്നോടവള്‍ പൊട്ടിത്തെറിച്ചു.

"താനെന്താ പറഞ്ഞത്‌? എന്നെ മോഹിപ്പിച്ച്‌ ചതിക്കാനായിരുന്നൂലേ.. വേണ്ട, വേണ്ട എനിക്കിനി കാണേണ്ട! പോ, മുന്നീന്ന് ഒന്നു പോയിതരുവോ. ഇനി കാണേണ്ടയെനിക്ക്‌! You Flirt!"

മിനി പുറത്തേക്ക്‌ ഓടിമറഞ്ഞു. ഇത്ര വേഗം ഞാനങ്ങനെ പറയേണ്ടിയിരുന്നില്ല എന്നു തോന്നി. വല്ലാത്ത നൊമ്പരമുണ്ടായി ശരിക്കും. ഞങ്ങളുടെ പിണക്കം കുശുമ്പുള്ള ഏതാനും അനന്തപുരിക്കാര്‍ ശരിക്കും മുതലെടുത്തു. അവര്‍ പാര പണിതു. ഒരു പുതിയ കഥാപാത്രം അവതരിക്കപ്പെട്ടു. എന്നെ ഒതുക്കാന്‍, മിനിയെ പ്രേമിക്കുവാന്‍ ഒരു ദയാലുവായിട്ട്‌ അവന്‍ വന്നു! എന്റെ പകരക്കാരന്‍, പേര്‌ ബ്രില്ല്യന്‍മാത്യു. ഒരു കോടീശ്വരപുത്രന്‍, പൊണ്ണത്തടിയന്‍. അവന്റെ കുപ്പിസേവയിലകപ്പെട്ട എന്റെ സഹപാഠികള്‍ കിട്ടിയ അവസരം പാഴാക്കിയില്ല. എന്നോടുള്ള പക തീര്‍ക്കാന്‍ ഇവനെ അവര്‍ കരുവാക്കി. മിനിയുടെ പിറകെ നടന്ന് അവനും അവരും അവളുടെ മനസ്സില്‍നിന്നും എന്നെ മായ്‌ച്ചുകാളയുന്നതില്‍ ഒരുവിധം വിജയിച്ചു. അവളും എന്നെ മാനസ്സികമായി തകര്‍ക്കുവാനെന്നോളം ബ്രില്ല്യനെ പ്രേമിക്കുന്നതായി നടിച്ചു. എന്റെ മുന്നിലൂടെ അവള്‍ എന്റെ പകരക്കാരന്റെയൊപ്പം ഇണക്കുരുവികളെപോലെ പെരുമാറി നടന്നു. രക്ഷകിട്ടാനായിട്ട്‌ ഞാന്‍ പതിയെ ധൂമപാനവും ബാറുകളില്‍ സന്ദര്‍ശനവും പതിവാക്കി. അവിടെവെച്ചും എന്റെ ശത്രുക്കളെ പലപ്പോഴും എതിരിടേണ്ടിവന്നു. ചെമ്മീനിലെ പരീക്കുട്ടിയായി തീര്‍ന്ന ഞാന്‍ ശംഖുമുഖം കടപ്പുറത്തെ, അനന്തപുരിവീഥികളിലെ, മ്യൂസിയം പാര്‍ക്കിലെയൊക്കെ ജനക്കൂട്ടങ്ങളില്‍ ഒരു പൊട്ടായി തീര്‍ന്നു.

ഒരിക്കല്‍ യാദൃശ്ചികമായി നാട്ടിലുള്ള എന്റെയൊരു കൂട്ടുകാരനെ സെക്രട്ടേറിയറ്റിനു മുന്നില്‍വെച്ച്‌ കാണാനിടയായി. നല്ലയൊരു ഫുട്‌ബോള്‍ കളിക്കാരനായ മമ്മദുട്ടി പരിശീലനത്തിനുവേണ്ടി വന്നതാണ്‌. എന്റെ പ്രണയം അറിയാവുന്ന അവന്‍ കാര്യങ്ങളൊക്കെ ചോദിച്ചു. ഞാനെല്ലാം പറഞ്ഞു.

മമ്മദുട്ടിയും ഞാനും എതിരെയുള്ള അരുള്‍ജ്യോതി ഹോട്ടലിലെ ഏസിമുറിയില്‍ കയറി. അവിടെ ചെന്നപ്പോള്‍ അതാ ഇരിക്കുന്നു ഇണക്കുരുവികളും ചില പാരകളും! എന്നേയും കൂടെയുള്ള അപരിചിതന്‍ മമ്മദുട്ടിയേയും കണ്ടിട്ടായിരിക്കാം മിനിയും നവകാമുകന്‍ ബ്രില്ല്യനും വെപ്രാളത്തോടെ വേഗം വെളിയില്‍ പോയി. അടുത്ത ദിവസം ക്ലാസ്സില്‍ ചെന്നപ്പോള്‍ എല്ലാവരും എന്നോട്‌ ചോദിച്ചതെന്താണേന്നോ? മിനിയുടെ കമിതാവിനെ ഒതുക്കുവാന്‍ ഒരു മല്ലന്‍യുവാവിനെ ഇറക്കുമതി ചെയ്‌ത്‌ ഞാന്‍ കൂടെ കൊണ്ടുനടക്കുകയാണോയെന്ന്! നൈരാശ്യമുള്ള ഞാന്‍ അന്നുമാത്രം ഏറെ പൊട്ടിച്ചിരിച്ചു.

മാസങ്ങള്‍ കൊഴിഞ്ഞുപോകവേ ഞങ്ങളുടെ കോഴ്‌സ്‌ തീരാറായി. ആറുമാസത്തെ പഠനം കഴിഞ്ഞ്‌ പലഭാഗത്തുനിന്നുമെത്തിയവര്‍ പരസ്‌പരം യാത്ര പറഞ്ഞ്‌ പിരിയുന്ന ദിനമെത്തി. യാത്രയയപ്പില്‍ മിനി അരികിലെത്തി, ഒരു ഡയറിത്താളില്‍ മേല്‍വിലാസം എഴുതികൊടുക്കുവാന്‍ അഭ്യര്‍ത്ഥിച്ചു. എഴുതിക്കൊടുത്തിട്ട്‌ ഒന്നുമുരിയാടാതെ തിരിഞ്ഞുനടക്കവേ.. ദേഷ്യമുണ്ടെങ്കില്‍ ക്ഷമിക്കുവാനും ശപിക്കരുതെന്നുമെല്ലാം മിനി പറഞ്ഞു. ഞാന്‍ ഒന്നുമുരിയാടിയില്ല.

കലാപരിപാടികള്‍ അരങ്ങേറികൊണ്ടിരിക്കെ എന്നോട്‌ സഹതാപം പുലര്‍ത്തുന്ന ജെറി അരികില്‍ വന്ന് എന്നെ അടുത്തുള്ള ബാറിലേക്ക്‌ ക്ഷണിച്ചു. ചില രഹസ്യങ്ങളറിയിക്കാനെന്നും ഇനി നമ്മളാരും തമ്മില്‍ കണ്ടെന്നുവരില്ല എന്നും പറഞ്ഞപ്പോള്‍ ഞാന്‍ സമ്മതിച്ചു. അല്‍പം ബിയര്‍ കഴിച്ച്‌ തിരികെ വന്നു. എന്റെ മനസ്സിലെ പകയും ദേഷ്യവുമെല്ലാം പതച്ചുപൊങ്ങുന്നു. അതു തീവ്രമാക്കാന്‍ ജെറിയുടെ വക ചില ഉപദേശങ്ങളും..

"എടാ നിനക്ക്‌ അവളോട്‌ വല്ലതും പറയാനോ ചെയ്യാനോ ഒണ്ടേലതിപ്പോ ആയിക്കോ! ഇനിയവളെ ഈ ജന്മത്ത്‌ നിനക്ക്‌ കിട്ടൂല. കാണുകയുമില്ല. ദേ.. മിനിയും മറ്റും ബാത്ത്‌റൂമില്‍ പോവുന്നു. ചെല്ലെടോ."

ബാത്ത്‌റൂമില്‍ മിനിയും ബ്ലെസ്സിയും നിഷയും പലതും പറഞ്ഞ്‌ ചിരിച്ച്‌ മുഖം മിനുക്കി നില്‍ക്കുന്നു. ഞാന്‍ ബിയറിന്റെ ലഹരിയില്‍ അങ്ങോട്ട്‌ ചെന്നു. മിനിയോട്‌ ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് അറിയിച്ചപ്പോള്‍ അവളെ തനിച്ചാക്കി കൂട്ടുകാരികള്‍ പുറത്തേക്ക്‌ പോയി. മിനിയും ഞാനും മാത്രം അകത്ത്‌! അവള്‍ പേടിച്ചു.

വാതില്‍ താനേ അടയുന്നതാണ്‌. അവള്‍ എന്റെ കൈ തട്ടിമാറ്റി തുറക്കുവാന്‍ ശ്രമിച്ചു. ഞാന്‍ അവളെ ഒരു നിമിഷത്തേക്ക്‌ എന്റെ കരവലയത്തിലൊതുക്കി. മനസ്സ്‌ കൊതിച്ചിരുന്ന അസുലഭനിമിഷം! ഒരു മാന്‍പേടയെപോലെ അവള്‍..

"മിനീ ആരുടെയൊപ്പം ജീവിച്ചാലും എന്നെ നീ മറക്കുവാന്‍ പാടില്ല." - മദ്യലഹരിയില്‍ അതുമിതും ഞാന്‍ പറയുന്നുണ്ടായിരുന്നു.

ഞാന്‍ അവളുടെ കവിളില്‍ ചുംബിക്കാന്‍ ഒരുങ്ങുമ്പോള്‍ വാതില്‍ തുറന്ന് ജെറി കുതിച്ചെത്തി എന്നെ പിടിച്ചുമാറ്റി. മിനി പുറത്തേക്കോടി. ബ്ലെസ്സിയും നിഷയും മറ്റുള്ളവരെല്ലാം പാഞ്ഞെത്തി. അന്നേരം എന്റെ സ്വബോധം വെളിവായി. പാരകളും കുതിച്ചെത്തി. ജെറി എന്റെ രക്ഷകനായിമാറി.

എന്നേയും വലിച്ചിഴച്ച്‌ പാവം ജെറി പുറത്തെ കവാടത്തിലെത്തി. വെറുതെയൊന്ന് തിരിഞ്ഞ്‌ നോക്കിയയെനിക്ക്‌ കണ്ണുകള്‍ നിറഞ്ഞു. മുകളിലെ ജാലകത്തിനരികെ എന്നെ സാകൂതം നോക്കികൊണ്ട്‌ മിനി നില്‍ക്കുന്നുവോ! നിറമിഴികളോടെ എന്നെ കൈവീശി യാത്രയാക്കുന്നതുപോലെ? തിരിച്ച്‌ ഞാനും കൈവീശി. ഞാനെന്റെ കണ്ണുകള്‍ തുടച്ചു. എന്തൊക്കെയോ പരസ്‌പരം കൈമാറാനുള്ളതുപോലെ ഞങ്ങള്‍ക്കിടയില്‍ ഉണ്ടോയെന്ന് തോന്നിയിരുന്നുവപ്പോള്‍.

നൊമ്പരങ്ങള്‍ മാത്രം ബാക്കിവെച്ച്‌ എവിടേയോ മറഞ്ഞുപോയ മിനി ഇന്നെവിടെ ആയിരിക്കാം? നഷ്‌ടപ്രണയവും താലോലിച്ച്‌ ഈ മണലാരണ്യത്തില്‍ കഴിയവേ അവളെ വീണ്ടും എവിടെയെങ്കിലും കണ്ടുമുട്ടുമോയെന്ന് വെറുതെ നിനച്ചുപോയി.

എന്നാല്‍ അങ്ങിനെ സംഭവിച്ചു..! അതു ഞാന്‍ ഉടനെ നിങ്ങളെ അറിയിക്കാം.

Posted by ഏറനാടന്‍ @ 12:02 AM   17 comments




 
Previous Posts

പിറന്നാള്‍സ്മരണകള്‍
വിരഹം
കാണാമറയത്തെ നായികയും, പുന:സമാഗമവും
കാണാമറയത്തെ പ്രണയം - അദ്ധ്യായം ഒന്ന്.
അതുപോലൊരു പകല്‍
വസന്തവും കാത്ത്‌...
ഒരു കന്യാകുമാരിയാത്ര... നഷ്‌ടവസന്തത്തിന്‍ സ്വപ്നയാ...
പൂരിപ്പിക്കാതെ.....
ആ നീലക്കുറിഞ്ഞി പൂത്തിട്ടില്ലായിരുന്നു.
ഇതു മണ്‍സൂണ്‍ പ്രണയം



Archives
June 2006
July 2006
August 2006
October 2006
April 2007